UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Tuesday, October 19, 2010

രമണന്‍ - Ramanan - ചങ്ങമ്പുഴ കൃഷ്ണപിള്ള

* ചന്ദ്രിക

കാനനച്ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീധികളീ വസന്ത-
ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങള്‍
പുഷ്പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമല്‍ക്കുയിലിണകള്‍
സംഗീതം‌പെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങള്‍ വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകള്‍ വെണ്‍‌നുരയാല്‍-
പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!

* രമണന്‍

ആരണ്യച്ചാര്‍ത്തിലേക്കെന്റെകൂടെ-
പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;
നിന്‍‌കഴല്‍പ്പൂമ്പൊടി പൂശിനില്‍ക്കാന്‍,
ശങ്കയി,ല്ലാ‍ വനമര്‍ഹമല്ലേ!
എന്നെപ്പോല്‍ തുച്ഛരാമാട്ടിടയര്‍
ചെന്നിടാനുള്ളതാണാപ്രദേശം.
വെണ്ണക്കുളിര്‍ക്കല്‍‌വിരിപ്പുകളാല്‍
കണ്ണാടിയിട്ട നിലത്തു നീളെ,
ചെമ്പനിനീരലര്‍ ചിന്നിച്ചിന്നി-
സ്സഞ്ചരിക്കുന്ന നിന്‍ ചേവടികള്‍
കല്ലിലും മുള്ളിലും വിന്ന്യസിക്കാ-
നില്ല, ഞാന്‍ സമ്മതമേകുകില്ല!
ഈ മണിമേടയില്‍ വിശ്വഭാഗ്യ-
സീമ വന്നോളംതുളുമ്പിനില്‍ക്കേ,
ആഡംബരങ്ങള്‍ നിനക്കു നിത്യ-
മാനന്ദമഞ്ചമലങ്കരിക്കേ,
നിര്‍വൃതിപ്പൂക്കള്‍ നിനക്കു ചുറ്റും
ഭവ്യപരിമളം വീശിനില്‍ക്കേ,
ആസ്വാദനങ്ങള്‍ നിന്‍ വാതിലിങ്ക-
ലാശ്രയിച്ചെപ്പോഴും കാവല്‍നില്‍ക്കേ,
പോരുന്നതെന്തിനു, ചന്ദ്രികേ, നീ
പാറകള്‍ ചൂഴുമക്കാനനത്തില്‍?

* ചന്ദ്രിക

ഈ മണിമേടയിലെന്‍‌വിപുല-
പ്രേമസമുദ്രമൊതുങ്ങുകില്ല;
ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍-
സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്ല;
നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍
രമ്യവിശാലമാം മാറിടത്തില്‍,
ഒന്നിച്ചിരുന്നു കുറച്ചുനേരം
നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം!

* രമണന്‍

പാടില്ല, പാടില്ല, നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ്

* ചന്ദ്രിക

ആലോലവല്ലികളെത്രയിന്നാ
നീലമലകളില്‍ പൂത്തുകാണും!

* രമണന്‍

ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ-
രൊറ്റപ്പൂപോലുമില്ലാ വനത്തില്‍.

* ചന്ദ്രിക

അങ്ങിപ്പോള്‍പ്പാടിപ്പറന്നീടുന്ന-
തെന്തെല്ലാം പക്ഷികളായിരിക്കും!

* രമണന്‍

ഇപ്പുഷ്പവാടിയിലെത്തിടാത്തൊ-
രൊറ്റക്കിളിയുമില്ലാ വനത്തില്‍.

* ചന്ദ്രിക

എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ-
നൊന്നാ മുരളിയെസ്സമ്മതിക്കൂ!

* രമണന്‍

നിന്നെക്കുറിച്ചുള്ള ഗാനമല്ലാ-
തിന്നീ മുരളിയിലൊന്നുമില്ല.

* ചന്ദ്രിക

എന്നാലിന്നാ നല്ല പാട്ടു കേള്‍ക്കാന്‍
നിന്നോടുകൂടി വരുന്നു ഞാനും!

* രമണന്‍

എന്നുമതെന്നിലിരിപ്പതല്ലേ?
എന്നു വേണെങ്കിലും കേള്‍ക്കരുതേ!

* ചന്ദ്രിക

എന്നാലതിന്നീ വിളംബമെന്തി;-
നെന്നെയുംകൂടിന്നു കൊണ്ടുപോകൂ!

* രമണന്‍

നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാ,-
മിന്നുവേണ്ടിന്നുവേണ്ടോമലാളേ!

* ചന്ദ്രിക

എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ-
മെന്തിനെന്നോടിത്തടസ്സമെല്ലാം?

* രമണന്‍

കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം;
തെറ്റിധരിക്കരുതെങ്കിലും നീ.
നിന്നിലുപരിയായില്ലയൊന്നും
മന്നിലെനിക്കെന്റെ ജീവിതത്തില്‍!

* ചന്ദ്രിക

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി-
ന്നിന്നൊരു വര്‍ഷം തികച്ചുമായി,
അത്രയ്ക്കനഘമാണീ ദിവസം!
തുഷ്ടി മൊട്ടിട്ടതാണി ദിവസം!
ഇന്നെന്നപേക്ഷയെകൈവെടിയാ-
തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!

* രമണന്‍

ഇന്നു മുഴുവന്‍ ഞാനേകനായ-
ക്കുന്നിഞ്ചെരുവിലിരുന്നു പാടും;
ഉച്ചയ്ക്കു പച്ചമരത്തണലില്‍
സ്വപ്നവും കണ്ടു കിടന്നുറങ്ങും;
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും;
നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍-
പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ!
ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍!

* ചന്ദ്രിക

ജീവേശ, നിന്‍‌വഴിത്താരകളില്‍-
പ്പൂവിരിക്കട്ടെ തരുനിരകള്‍
ഉച്ചത്തണലിലെ നിന്നുറക്കം
സ്വപ്നങ്ങള്‍കൊണ്ടു മിനുങ്ങിടട്ടെ.
ഇന്നു നിന്‍ ചിന്തകളാകമാനം
സംഗീതസാന്ദ്രങ്ങളായിടട്ടെ!
ഭാവനാലോലനായേകനായ് നീ
പോവുക, പോവുക, ജീവനാഥ!

(രമണന്‍ പോകുന്നു. ദൃഷ്ടിപഥത്തില്‍നിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്നു. അകലെ പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളില്‍നിന്നു രണ്ടു കണ്ണീര്‍ക്കണങ്ങള്‍ അടര്‍ന്നു നിലം‌പതിക്കുന്നു

പാഥേയം (ഓ എന്‍ വി)

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ടത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!
----------------------

(1982-ല്‍ വയലാര്‍ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ടുചെയ്ത
പ്രസംഗത്തിന്‍റെ സമാപനമായി ചൊല്ലിയ കവിത )

പൂക്കാലം (കുമാരനാശാന്‍)

പൂക്കുന്നിതാ മുല്ല,പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു,പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍,പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ!

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവുതേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍ നിറം പൂണ്ടു,നീളെ-
പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു,ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം!

നാകത്തില്‍ നിന്നോമനേ നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്‍റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റു തന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു" വെന്നല്ലയല്ലീ?

രാത്രിമഴ (സുഗതകുമാരി)

രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.

രാത്രിമഴ,മന്ദമീ-
യാശുപത്രിക്കുള്ളി-
ലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയീ-
ക്കിളിവാതില്‍വിടവിലൂ-
ടേറേത്തണുത്തകൈ-
വിരല്‍ നീട്ടിയെന്നെ -
തൊടുന്നൊരീ ശ്യാമയാം
ഇരവിന്‍റെ ഖിന്നയാം പുത്രി.

രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
തീക്ഷ്ണസ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!.........ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പൊഴീ-
യന്ധകാരത്തിലൂ-
ടാശ്വാസ വാക്കുമാ-
യെത്തുന്ന പ്രിയജനം പോലെ.

ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു-
ബാധിച്ചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?

രാത്രിമഴ,പണ്ടെന്‍റെ
സൗഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച,
വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.

രാത്രിമഴ,-ഇന്നെന്‍റെ
രോഗോഷ്ണശയ്യയില്‍,
വിനിദ്രയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ,ശിലപോലെ-
യുറയവേ ദുഃഖസാക്ഷി.

രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ.

- മോഹം - ഒ.എന്.വി

ഒരു വട്ടം കൂടിയെന് ഓര്മ്മുകള് മേയുന്ന

തിരുമുറ്റത്തെത്തുവാന് മോഹം



തിരുമുറ്റത്തൊരു കോണില് നില്ക്കു ന്നൊരാ

നെല്ലി മരമൊന്നുലുത്തുവാന് മോഹം

മരമോന്നുലുതുവാന് മോഹം



അടരുന്ന കായ്മണികള് പൊഴിയുമ്പോള്

ചെന്നെടുത്ത് അതിലൊന്ന് തിന്നുവാന് മോഹം

സുഖമെഴും കയ്പ്പും പുളിപ്പും മധുരവും

നുകരുവാനിപ്പോഴും മോഹം



തൊടിയിലെ കിണര്വെംള്ളം കോരി

കുടിച്ചെന്ത് മധുരം എന്നോതുവാന് മോഹം

എന്ത് മധുരമെന്നോതുവാന് മോഹം



ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്

വെറുതെയിരിക്കുവാന് മോഹം



വെറുതെയിരിന്നൊരു കുയിലിന്റെ

പാട്ടു കേട്ടെതിര്പ്പാനട്ടു പാടുവാന് മോഹം



അത് കേള്ക്കെ ഉച്ചത്തില് കൂകും കുയിലിന്റെ

ശ്രുതി പിന്തുടരുവാന് മോഹം

ഒടുവില് പിണങ്ങി പറന്നു പോം പക്ഷിയോട്

അരുതേ എന്നോതുവാന് മോഹം



വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും

വെറുതെ മോഹിക്കുവാന് മോഹം

കണ്ണട :മുരുകൻ കാട്ടാക്കട

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം

മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു

കണ്ണടകൾ വേണം കണ്ണടകൾ വേണം



രക്ത്തം ചിതറിയ ചുവരുകൾ കാണാം

അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം



കത്തികൾ വെള്ളിടി വെട്ടും നാദം

ചില്ലുകളുടഞ്ഞു ചിതറും നാദം

പന്നിവെടിപുക പൊന്തും തെരുവിൽ

പാതിക്കാൽ വിറകൊൾവതു കാണാം

ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും

കുരുന്നുഭീതി ക്കണ്ണുകൾ കാണാം



മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു

കണ്ണടകൾ വേണം കണ്ണടകൾ വേണം



സ്മരണകുടീരങ്ങൾ പെരുകുംബോൾ

പുത്രൻ ബലിവഴിയെ പോകുംബോൾ

മാത്രുവിലാപത്താരാട്ടിൻ

മിഴി പൂട്ടിമയങ്ങും ബാല്യം

കണ്ണിൽ പെരുമഴയായ് പെയ്തൊഴിവതു കാണാം



മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു

കണ്ണടകൾ വേണം കണ്ണടകൾ വേണം





പൊട്ടിയ താലിചരടുകൾ കാണാം

പൊട്ടാ മദ്യക്കുപ്പികൾ കാണാം

പലിശ പട്ടിണി പടികേറുംബോൾ

പുറകിലെ മാവിൽ കയറുകൾ കാണാം



തറയിലൊരിലയിലൊരൽപ്പം ചോരയിൽ

കൂനനുറുംബിര തേടൽ കാണാം



മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു

കണ്ണടകൾ വേണം കണ്ണടകൾ വേണം





പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി

കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം



തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും

നീട്ടിയ പിഞ്ചു കരങ്ങൾ കാണാം



അരികിൽ ശീമ കാറിന്നുള്ളിൽ

സുകശീതള മൃതു മാറിൻ ചൂരിൽ

ഒരുശ്വാനൻ പാൽ നുണവതു കാണാം



മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു

കണ്ണടകൾ വേണം കണ്ണടകൾ വേണം





തിണ്ണയിലൻബതു കാശിൻ പെൻഷൻ

തെണ്ടി ഒരായിരമാളെ ക്കാണാം

കൊടിപാറും ചെറു കാറിലൊരാൾ

പരിവാരങ്ങളുമായ് പായ്‌വ്വതുകാണാം



മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു

കണ്ണടകൾ വേണം കണ്ണടകൾ വേണം



കിളിനാദം ഗതകാലം കനവിൽ

നുണയും മൊട്ടകുന്നുകൾ കാണാം

കുത്തി പായാൻ മോഹിക്കും പുഴ

വറ്റിവരണ്ടു കിടപ്പതു കാണാം

പുഴ വറ്റിവരണ്ടു കിടപ്പതു കാണാം



വിളയില്ല തവളപാടില്ലാ

കൂറ്റൻ കുഴികൾ കുപ്പത്തറകൾ



മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു

കണ്ണടകൾ വേണം കണ്ണടകൾ വേണം





ഒരാളൊരിക്കൽ കണ്ണട വച്ചു

കല്ലെറി കുരിശേറ്റം

വേറൊരാളൊരിക്കൽ കണ്ണട വച്ചു

ചെകിടടി വെടിയുണ്ട



ഒരാളൊരിക്കൽ കണ്ണട വച്ചു

കല്ലെറി കുരിശേറ്റം

വേറൊരാളൊരിക്കൽ കണ്ണട വച്ചു

ചെകിടടി വെടിയുണ്ട

കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ

സ്പടികസരിതം പോലേ സുകൃതം

കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു

മാവേലിത്തറ കാണും വരെ നാം

കൊത്തിയുടക്കുക കാഴ്ച്ച്കൾ

ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക



എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം

മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു

കണ്ണടകൾ വേണം കണ്ണടകൾ വേണം